Thursday, March 28, 2024

നിർമ്മിതബുദ്ധി-ചതിക്കാത്ത ചന്തുവും ചതിക്കുന്ന ചന്തുവും

 

  

      റൈറ്റ് സഹോദരർ വിമാനം കണ്ടുപിടിച്ചപ്പോൾ അമേരിക്കയിലെ യുദ്ധമേധാവികൾ പ്രത്യേകിച്ചും പെൻ്റഗണിലുള്ളവർ ആ വാഹനം കൊണ്ട് ബോംബ് ഇട്ട് ഒരുപാടുപേരെ എളുപ്പം കൊല്ലാമല്ലോ എന്നാണ് ആലോചിച്ചത്. അവർ റൈറ്റ് സഹോദരരെക്കൊണ്ട് ചില ഉടമ്പടികളിൽ ഒപ്പിടിവിച്ച് വാങ്ങിച്ച് യുദ്ധവിമാനങ്ങളുണ്ടാക്കാൻ ഒരുമ്പെടു. അണുഭേദനം (Atomic fission) സാദ്ധ്യമാകുമെന്ന് അറിഞ്ഞപ്പോൾ അതിൽനിന്നുളവാകുന്ന അപരിമേയമായ ഊർജ്ജം ബോംബുകളിൽ ഉൾക്കൊള്ളിച്ച് കൂടുതൽ പേരെ ഇല്ലാതാക്കാമെന്ന ആലോചനയാണ് ആദ്യം ഉണ്ടായത്. വിമാനസൗകര്യവും അണുഭേദനവും കണ്ടുപിടിത്തങ്ങൾ എന്ന നിലയ്ക്ക് മനുഷ്യരാശിയ്ക്ക് നൽകിയ സൗഭാഗ്യങ്ങൾ ധാരാളമാണ്, പക്ഷെ തിന്മയ്ക്ക് വേണ്ടിയും ഉപയോഗിക്കപ്പെട്ടവയാണ് , ഇന്നും ഉപയോഗിക്കുന്നവ ആണ്.  അറ്റോമിക് ബോംബ്  രണ്ട് ലക്ഷത്തോളം പേരേ കൊന്നൊടുക്കി,  അതിൽക്കൂടുതൽ ആൾക്കാരെ  ജീവച്ഛവങ്ങളോ രോഗികളോ ആക്കി മാറ്റി. 

     ആധുനിക കണ്ടുപിടിത്തമായ നിർമ്മിതബുദ്ധി സമൂഹപരിണാമത്തെ ശീഘ്രമായാണ്  അതിക്രമണം ചെയ്യിപ്പിച്ചത്. ഇങ്ങിനി വരാതെവണ്ണം  സമൂഹക്രയവിക്രയങ്ങൾ മാറിമറിഞ്ഞിരിക്കയാണ്.  അലെക്സായും സിറി (Siri)യും ഗൂഗിൾ പേയുമായി അത് സാധാരണക്കാരുടെയും ദൈനന്ദിനജീവിതത്തിൽ ഇടപെട്ട് കഴിഞ്ഞിരിക്കുന്നു, ആഗോളപരമായി ഭരണകൂടതന്ത്രങ്ങളെയും വിനിമയങ്ങളേയും രാഷ്ട്രീയപരതയേയും ബാധിച്ചും കഴിഞ്ഞു. റോബോടുകൾ ശസ്ത്രക്രിയ ചെയ്യുകയും കാർ നിർമ്മിക്കുകയും പുസ്തകശാലയിൽ പുസ്തകങ്ങൾ എടുത്തുകൊടുക്കുകയും ചെയ്ത് മനുഷ്യയത്നങ്ങൾക്ക് പുനർനിർവ്വചങ്ങളും സാദ്ധ്യമാക്കിയിട്ടുണ്ട്.സർഗ്ഗാത്മകത എന്നതിൻ്റേയും നിർവ്വചനങ്ങൾ പുനഃപരിശോധിപ്പിക്കപ്പെടുന്നു. നെറ്റ്ഫ്ളിക്സ് തുറക്കുമ്പോൾത്തന്നെ നിങ്ങളുടെ അഭിരുചിയ്ക്കനുസരണമായി മലയാളം സിനിമകൾ മുന്നിലെത്തുന്നു. അദൃശ്യമായി ഒരു വൻ ശക്തി , ഒരു മായാമാനുഷൻ അതീവബുദ്ധിചാതുര്യത്തോടെ എങ്ങും നിറഞ്ഞ് നിൽക്കുന്ന വേളയാണിത്. 

  യന്ത്രബുദ്ധിയുടെ ഒരു ലോകം ഭാവിയിൽ  എങ്ങനെയുള്ളതായിരിക്കും? AI അല്ലെങ്കിൽ നിർമ്മിത ബുദ്ധിയ്ക്ക് ജീവൻ്റെ പ്രതിഭാസങ്ങൾ പലതും വഴങ്ങുന്നതല്ല, മനുഷ്യനൊപ്പം എത്തുകയില്ല, ഒരിയ്ക്കലും. മണമറിയാനുള്ള കഴിവില്ല, ഒരുമിച്ച് ഒരു കൂട്ടമായി ജോലി ചെയ്യാൻ പറ്റില്ല, വികാരങ്ങൾ എന്തെന്ന് ഒരു പിടിയുമില്ല, നവീന ആവിഷ്ക്കാരങ്ങളോ ഒന്നുമില്ലായ്മയിൽ നിന്ന് പുതിയ കണ്ടുപിടിത്തങ്ങൾക്കുള്ള ഭാവനയോ ഇല്ല, കൽപ്പനാകാകളികൾ മൂളി വന്നെത്തുകയില്ല, സർവ്വോപരി  വാദാനുവാദത്തിലൂടെ തർക്കത്തിലേർപ്പെട്ട് ഉണ്മ തേടാനോ കഴിവില്ല. പക്ഷേ ഇടപെടലുകൾ തീവ്രവും ഗാഢവുമാണ്, നമ്മെ അത് മുന്നോട്ട് നയിയ്ക്കുന്നു, അസാദ്ധ്യമായത് പലതും സാദ്ധ്യമാക്കുന്നു, സമൂഹരീതികളും നീതികളും മാറിമറിയുന്നു. 

    പക്ഷേ ചോദ്യങ്ങൾ ഇല്ലാതില്ല. നഷ്ടപ്പെടുന്ന ജോലിയ്ക്ക് ആര് ഉത്തരവാദി? നൂറ്റാണ്ടുകളായി മനുഷ്യൻ ആർജ്ജിച്ചെടുത്ത നിപുണതയും പ്രവീണതയും വെറുതെ പാഴാക്കിക്കളയണമോ? നിർമ്മിതബുദ്ധിയുടെ അസ്തിത്വവാദപരമായ ഭീഷണികളെ നേരിടേണ്ടതല്ലെ, അതിൻ്റെ വ്യവസ്ഥകൾ ജനാധിപത്യത്തിനു, സമൂഹനീതിയ്ക്ക്, മനുഷ്യാവകശങ്ങൾക്ക്  സുരക്ഷയേകുന്നതാണൊ, സുതാര്യമായി ഇത് കൈകാര്യം ചെയ്യപ്പെടേണ്ടതല്ലെ എന്നൊക്കെ. പക്ഷേ ശാസ്ത്രത്തിലും ചികിൽസാരംഗത്തും വിപണിയിലും മാർകെറ്റിങ്ങിലും വ്യവസായത്തിലും വരുന്ന മാറ്റങ്ങൾ തീർച്ചയായും സമൂഹത്തെ തിരിച്ചുപോക്കിനു അനുവദിക്കുകയില്ല. യാന്ത്രികതയോട് ബുദ്ധി ചേർന്നാൽ അപകടങ്ങളുണ്ട്. സ്വയം തീരുമാനങ്ങൾ എടുക്കുന്ന നിർമ്മിതബുദ്ധി പ്രോഗ്രാമുകൾ ഉണ്ട്. സാങ്കേതികതയെ ദുഷ്ടലാക്കിനു പ്രയോഗിക്കുന്ന ഭരണകൂടം ഉണ്ടെന്ന് ചരിത്രം പ്രഖ്യാപിച്ചു കഴിഞ്ഞതാണ്. ഇവരുടെ കരുക്കൾ ആവില്ലെ AI? ഇതോടൊപ്പം നിർമ്മിതബുദ്ധിയും സ്വയം അതിൻ്റെ സൃഷ്ടാവിനെതിരെ തിരിഞ്ഞാലോ? അപകടങ്ങൾ ഇങ്ങനെ രണ്ട് തരത്തിൽ നമുക്ക് മുന്നിൽ തെളിയുന്നുണ്ട്.. 

   ഇനിയും സൗഭാഗ്യങ്ങൾ

  നിർമ്മിതബുദ്ധി അപരിമേയമായ സുവിധാസൗകര്യങ്ങL പ്രദാനം ചെയ്യുന്നുണ്ട്, സംശയമില്ല. 2030 ഓടെ ആഗോളസാമ്പത്തികനിലവരത്തിനു വൻ കുതിച്ചുചാട്ടമാണ് സംഭവിക്കുന്നത്,  GDP 14% ആണ് വർദ്ധിക്കുന്നത്. എന്നുവെച്ചാൽ 15.7 ട്രില്ല്യൺ ഡോളറിൻ്റെ വർദ്ധനവ്. വിപണി മൊത്തം ഉടച്ചു വാർക്കപ്പെടുന്നതിൻ്റെ പരിണതി. സാങ്കേതിക വ്യവസായങ്ങളുടെ ആന്തരിക ആത്മാവ് നിർമ്മിതബുദ്ധിയും മെഷീൻ ലേണിങ്ങുമായി മാറിക്കഴിഞ്ഞു, കമ്പനികൾക്ക് നിശ്ചിത ഉദ്ദേശ്യങ്ങൾ സാധിച്ചെടുക്കാൻ കുറഞ്ഞ സമയവും പണച്ചെലവും  മതി എന്നത് വികസനത്തെ ത്വരിതവൽക്കരിക്കയാണ്. വിപണിയുടേയും ഇ-കോമേഴ്സിൻ്റേയും കാര്യങ്ങളിൽ കൃത്യമായ തീരുമാനങ്ങൾ ഉടനടി എടുക്കാൻ പ്രാപ്തമാക്കുകയാണ്  നിർമ്മിതബുദ്ധിയുടെ ഇടപെടലുകൾ. ആശയങ്ങളും അവയുടെ നടപ്പിലാക്കലും തമ്മിലുള്ള അസന്തുലിതാവസ്ഥ ന്യൂനീകരിക്കാൻ ഇത് ഇടയാക്കുന്നുണ്ട്. 2023 ഇൽ റീറ്റെയ്ൽ വിൽപ്പന 6 ട്രില്ല്യൺ ഡോളർ കടക്കുമെന്നാണ് അമേരിക്കൻ കണക്കുകൂട്ടൽ. മെഷീൻ ലേണിങ്ങ് വിദ്യകൾ കൊണ്ട് ഉപഭോക്താക്കൾക്ക് വ്യക്തിപരമായ അനുഭവമാണ് ലഭിയ്ക്കുന്ന്ത്, പരസ്പരസമ്പർക്കം  അവാസ്തവികം (virtual) ആണെങ്കിലും ആ ധാരണയിലെത്തുകയാണ്.  വിപണി/നിർമ്മാണ മേഖലയിൽ ഇപ്പൊഴുള്ള 40% നിർമ്മിത്ബുദ്ധി പ്രയോഗം മൂന്നുകൊല്ലത്തിനു ശേഷം 80% ആയി വർദ്ധിക്കുമത്രെ. വ്യവസായരീതികളും നിർമ്മിതബുദ്ധിപ്രയോഗങ്ങളുമായി ബന്ധപ്പെടുത്താൻ കഴിവുള്ളവരെ ലഭിക്കാൻ എളുപ്പമായിരിക്കില്ല എന്നൊരു ആശങ്ക നിലവിലുണ്ട്. 

  2023 ഇൽ  കൂടുതൽ നിർമ്മിതബുദ്ധി പ്രോഗ്രാമുകൾ, വിപണിയേയും മാർകെറ്റിങ്ങിനെയും ഉപഭോക്താവിൻ്റെ വിവരങ്ങളേയും ബന്ധിപ്പിച്ചുകൊണ്ടുള്ളവ, ആവിഷ്ക്കരിക്കപ്പെട്ടിട്ടുണ്ട്.സപ്പ്ളൈ ചെയിൻവിശകലനങ്ങൾക്ക്  DaVinci എന്നൊരു നിർമ്മിതബുദ്ധി പ്രോഗ്രാം നിലവിലുണ്ട്. കൂടുതലും പ്രവചനാത്മകമായ രീതിയാണിതിനു്. ഉപഭോക്താവിനു ഷോപ്പിങ്ങും തെരെഞ്ഞെടുക്കലും തീരുമാനങ്ങളെടുക്കലും എളുപ്പമാക്കാൻ മാസ്റ്റെർകാർഡ്പുതിയൊരു പ്രോഗ്രം ആവിഷ്ക്കരിച്ചിരിച്ചിട്ടുണ്ട്:Drive Through എന്ന് പേര് ഇതിനു. ഒരു വീട്ടിലെ ഉപകരണസാമഗ്രികളെ നിയന്ത്രിക്കാനും വിവരങ്ങൾ നൽകാനും പ്രാപ്തമാക്കുന്ന ‘ Internet of Things  വിപുലമായി പ്രൊഡക്ഷൻ കമ്പനികളും നഗരങ്ങളും നിയോജിതമാക്കുന്നതാണ് സമീപഭാവിയിൽ നടപ്പാകുന്നത്. മനുഷ്യൻ്റെ ബോധജ്ഞാനത്തിൻ്റെ പരിമിതികൾ മറികടക്കുന്നതാണിത്, അവനു സാധിക്കാത്തതാണിത്. മനുഷ്യരുടെ ചിന്താപദ്ധതികളേയും പ്രശ്നപരിഹാരക്ഷമതയേയും അനുകരിക്കുകയാണിവിടെ. പക്ഷേ അത് അതീവ വേഗതയിലും കൂടുതൽ കൃത്യതയോടും കൂടിയാണ് നിർവ്വഹിക്കപ്പെടുന്നത്. 

 ആരോഗ്യപാലന-ചികിൽസാരംഗം നിർമ്മിതബുദ്ധി ഏറ്റെടുക്കുന്നു

 

    തീർച്ചയായും ആരോഗ്യപാലനരംഗത്ത് ഒരു പുതിയ യുഗം  തന്നെ സൃഷ്ട്ടിക്കപ്പെട്ടിരിക്കയാണ്. മരുന്നുകൾ രൂപകൽപ്പന ചെയ്യുകയും പുതിയ മരുന്നുകൾ നിർദ്ദേശിക്കുകയും  നേരത്തെ തന്നെ നിർമ്മിതബുദ്ധിയുടെ മാന്ത്രികവിദ്യകളിൽപ്പെട്ടതു തന്നെ ആയിരുന്നു. പ്രതിരോധ തന്മാത്രകൾ ഡിസൈൻ ചെയ്യപ്പെടുന്നത് മനുഷ്യനു അസാദ്ധ്യമായ രീതികളിലാണ് ഇന്ന്. എക്സ് റേ, MRI, CT scanning മറ്റ് സ്കാനിങ്ങ് നടപടികൾക്കു ശേഷം ഇവയിൽ നിന്ന് ഒക്കെ ലഭിക്കുന്ന പ്രതിരൂപങ്ങൾ ( images) വിശകലനം ചെയ്യുന്നത് മെഷീൻ ലേണിങ്ങ് വിദ്യകളാണ്. അസുഖം കണ്ടു പിടിയ്ക്കുന്നതും നിർമ്മിതബുദ്ധിയ്ക്ക സാദ്ധ്യമാണ്, ചികിൽസാപദ്ധതികൾ തീരുമാനിക്കുന്നതും. യന്ത്രസംവിധാനങ്ങൾ രോഗിയുടെ മേൽനോട്ടം ഏറ്റെടുക്കുമ്പോൾ ചെലവ് ഗണ്യമായി കുറയുകയാണ്. 

സ്മാർട്ആയ മെഡിക്കൽ റോബോട്ടുകൾ

       ഏറ്റവും വിപ്ളവാത്മകരമായ അതിനൂതനമായ നിർമ്മിതിബുദ്ധി ഇടപെടലുകളിലെ പ്രത്യക്ഷോദാഹരണമാണ് റോബോട്ടുകളുടെ ക്ളിനിക്കൽ പ്രവേശനം. അവർ രോഗം നിർണ്ണയിക്കും, ശസ്ത്രക്രിയ നടത്തും, സംവേദനക്ഷമതയുള്ള, പ്രായോഗികമായി വർത്തിക്കുന്ന, പൊയ്ക്കാലുകളോ കൈകളോ ആയി ഉപയോഗക്ഷമമാകും,  ദേഹചലനം നഷ്ടപ്പെട്ടവർക്ക് കൃത്രിമമായി അത് സാധിച്ചെടുക്കും, അങ്ങനെ നിർമ്മിതബുദ്ധി നമുക്ക്  അസാദ്ധ്യമായ ചികിൽസ രോഗപീഡിതർക്ക് നൽകുകയാണ്. കമ്പ്യൂടർ വിഷൻ ( Computer Vision) എന്ന പുതിയ മായാചക്ഷുസ് ഇതിൽ ഉപയോഗിക്കപ്പെടുന്നു. വസ്തുക്കളുടെയും മനുഷ്യരുടേയും പ്രതിരൂപങ്ങളും മറ്റ് സൂക്ഷ്മതകളും പഠിച്ചെടുക്കും ഈ പുതിയ വിദ്യ. ചലനങ്ങൾ പഠിച്ചെടുത്ത് പിന്നീട് അതേ പടി ആവർത്തിക്കാനും കമ്പ്യൂടർ വിഷനു സാദ്ധ്യമാണ്. മനുഷ്യൻ്റ് പല വൃത്തികളും പ്രാപ്തികളും ഇത് നിർവ്വഹിക്കുകയും സ്വയം യാന്ത്രികമായി ആവർത്തിക്കുകയും ചെയ്യും. കൃത്രിമക്കാലോ കയ്യോ തലച്ചോറിൻ്റെ  നിർദ്ദേശത്താൽ ചലിപ്പിക്കാൻ സാധിക്കുന്നത് ഒരു ഉദാഹരണമാണ്. തോന്നലുകളെ ആണ് ചലനങ്ങളായി മാറ്റുന്നത്.  കൈകൾ ഇല്ലാത്തവർ കൃത്രിമക്കൈകൾ കൊണ്ട് സ്പർശം എന്ന അനുഭൂതി അറിയുന്നു.  മെഷീൻ ലേണിങ്ങ് ആൽഗൊറിതങ്ങളും Deep learning പ്രോഗ്രാമുകളും ആണ് ഇതിൻ്റെ പ്രാവർത്തികതയുടെ പിന്നിൽ. കൃത്രിമക്കൈകളും കാലുകളും കൈകാര്യം ചെയ്യ്ണ്ട വസ്തുക്കളേയോ പ്രതലത്തേയോ സെൻസറുകൾ വഴി കണ്ടിട്ട്ആണ് പ്രവർത്തിക്കുന്നത്. സംസാരശേഷി ഇല്ലാത്തവരുടെ മനസ്സിൽ തോന്നുന്ന വാക്കുകൾ കമ്പ്യൂട്ടർ സ്ക്രീനിൽ തെളിയുന്ന വിദ്യയും പ്രചലിതമാകുന്നുണ്ട്. മനുഷ്യനെക്കാൾ പതിന്മടങ്ങ് സൂക്ഷ്മതയോടെയും വൈദഗ്ധത്തോടെയുമാണ് റോബോട്ടുകൾ ശസ്ത്രക്രിയ ചെയ്യുന്നത്. വിറയ്ക്കുന്ന കൈകളോ പരിക്ഷീണമായ മനസ്സോ അവർക്കില്ല. ദൂരെ നിന്നുള്ള നിർദ്ദേശങ്ങളാൽ ടെലിസർജറിയും സാദ്ധ്യമാണ്. ജാതി-മത-ദേശ-വർഗ്ഗപരമായ മുൻ വിധികൾ ഒന്നുമില്ലാത്ത ഒരു സർജനാണ് റൊബോട്, അതുകൊണ്ട് തികച്ചും ജനായത്തപരമാണ്. ചെലവും കുറവാണ്.  

  മനുഷ്യവംശത്തിൻ്റ അസ്തിത്വത്തിനു ഇളക്കം? 

   ആറ്റോമിക് ഭേദനം(atomic fission ) വും  വിമാനവും കണ്ടു പിടിച്ചപോലെ അല്ലെങ്കിൽ അതിൽക്കൂടുതലായി മനുഷ്യനെ അതിജീവനത്തിനു സഹായിയ്ക്കുന്നതായി തെളിഞ്ഞു കഴിഞ്ഞ്, ആ രണ്ട് കണ്ടുപിടിത്തങ്ങൾ മനുഷ്യനാശത്തിനു വഴിവെച്ചപോലെ  AI ഇന്ന് അപകടം വിതയ്ക്കുന്ന മാരകവിത്ത് എന്ന വിശേഷണം പേറിക്കഴിഞ്ഞിരിക്കുന്നു. ഗവണ്മെൻ്റുകളുടെ പിടിയിൽ നിൽക്കാതെ ടെക് രാക്ഷസരാണ് ഇന്ന് മനുഷ്യരെ വെല്ലുന്ന, മനുഷ്യരെ അതിജീവിക്കുന്ന മഹാശക്തി  (super power) യെ കൂട് തുറന്നു വിട്ടിരിക്കുന്നതെന്ന ആക്ഷേപം ഉയർന്നും കഴിഞ്ഞു.മൂകം കരോതി വാചാലം പങ്ഗും ലംഘയതേഗിരിം (മൂകനെ വാചാലനാക്കുന്ന, മുടന്തനെ മലകയറ്റാൻ പ്രാപ്തനാക്കുന്ന) എന്ന ദൈവനിർവ്വചനം ഇന്ന് നിർമ്മിതബുദ്ധിയ്ക്കാണ് ഏറ്റവും ചേരുന്നതെന്നത് അദ്ഭുതമല്ല. മനുഷ്യവംശനാശം വന്നുഭവിച്ചേക്കുമെന്ന ഉത്ക്കണ്ഠ ഹോളിവുഡ് സിനിമയുടെ ആശയാനുകരണം മാത്രമാണെന്നും അങ്ങനെയൊരു സാദ്ധ്യതയ്ക്ക് യാതൊരു സാംഗത്യവുമില്ലെന്നും വാദങ്ങൾ ശക്തിയായുണ്ട്. പക്ഷേ അപകടം പതിയിരിക്കുന്നു എന്ന് പരക്കെ ബോദ്ധ്യമുണ്ടു താനും. സ്വന്തം ഉൽപ്പന്നം മാരകമായേക്കാം എന്ന് വ്യവസായ നേതൃത്വത്തിനു തന്നെ ആശങ്ക തോന്നുന്നത് അപൂർവ്വങ്ങളിൽ അപൂർവ്വമാണ്. ടെക് ഇൻഡസ്ട്രിയിലെ അകത്താളുകൾ നിർമ്മിതബുദ്ധിയുടെ മനുഷ്യാസ്തിത്വ വിപത്ത് സാദ്ധ്യതയെക്കുറിച്ച് സംഭ്രമത്തിലാണ്. ഇലോൺ മസ്കും കൂട്ടരും ഒപ്പിട്ട ഒരു തുറന്ന കത്തിലെ ഉള്ളടക്കം ഭീമൻ നിർമ്മിതബുദ്ധിവ്യവസ്ഥ മാനവതയ്ക്ക് ഏൽപ്പിക്കുന്ന പ്രഗാഢമായ ആഘാതത്തെക്കുറിച്ച് മുന്നറിയിപ്പ് തരുന്നതാണ്. ഗൂഗിളിൽ നിർമ്മിതബുദ്ധി ടൂളുകൾ ആവിഷ്ക്കരിച്ചിരുന്ന  ജെഫ്രി ഹിൻ്റൻ  അവരുടെ ടെക്നോളജിയെക്കുറിച്ച് താക്കീത് നൽകിക്കൊണ്ട് ജോലി രാജി വ്യ്ക്കുകയുണ്ടായി. 500 ഓളം വ്യവസായ/ശാസ്ത്രഗവേഷണ നേതാക്കൾ- പ്രസിദ്ധമായ OpenAI ഉം Google DeepMind ഉം ഉൾപ്പെടെ-പുറത്തിറക്കിയ പ്രസ്താവനയിൽ മാരക സാംക്രമിക രോഗത്തോടും അറ്റോമിക് യുദ്ധത്തോടുമാണ് നിർമ്മിതബുദ്ധിയുടെ പ്രത്യാഘാതങ്ങളെ ഉപമിച്ചിരിക്കുന്നത്. 

       ആറ്റം ബോംബിൻ്റേയും വിമാനത്തിൻ്റേയും ദുരുപയോഗങ്ങൾ മനുഷ്യൻ്റെ സ്വന്തം തീരുമാനങ്ങളാണ്. പക്ഷേ നിർമ്മിത്ബുദ്ധിയുടെ കാര്യം വേറിട്ടതാണ്. സ്വയം തീരുമാനങ്ങളിൽ എത്താൻ പ്രാപ്തമാണത്. മാത്രമല്ല അതിൻ്റെ ബുദ്ധിഎന്നത്  ശരിക്ക് പ്രവർത്തിക്കുന്നത് ആയിരിക്കണമെന്നില്ല. ഏകപക്ഷീയമായ (biased)  വീക്ഷണങങ്ങൾ ഉൾക്കൊണ്ടെയ്ക്കാം. അത്തരം നിർമ്മിതബുദ്ധികൾ  മറവിലുള്ള ആൽഗൊറിതമുകൾ (Opaque algorithms)  ഉപയോഗിച്ചേക്കാം, ക്ഷേമ/സാമ്പത്തിക സഹായങ്ങളോ ആരോഗ്യപരിപാലനമോ അഭയമോ അർഹിക്കുന്നവർക്ക് വിലക്കിയേക്കാം. ചാറ്റ് ജിപിറ്റി, ഡാൽ-ഇ പോലത്തെ ‘generative AI’ വ്യാജമോ തെറ്റായതോ ആയ വിവരങ്ങൾ വ്യാപിപ്പിച്ചേക്കാം. വിഷയങ്ങളോ (text) ചിത്രങ്ങളോ വീഡിയോകളോ ഒക്കെ ഇതിലുൾപ്പെടാം. ഇത് ആവിഷ്ക്കരിക്കപ്പെടുന്നത് സത്യമെന്ന് ബോധിപ്പിക്കുന്ന രീതിയിലാണെന്നുള്ളത് പ്രശ്നങ്ങൾക്ക് ആക്കം കൂട്ടുന്നു. എന്ത്, ഏത് വിശ്വസിക്കണം എന്നത് ആശയക്കുഴപ്പം ഉണ്ടാക്കുന്നു. സമൂഹത്തെ അസ്ഥിരവും ചാഞ്ചല്യമുള്ളതുമാക്കി മാറ്റുന്നു. ചില AI ആപ്പുകൾ പലപ്പോഴും ദുരുപയോഗപ്പെടുത്താറുണ്ട്. മുഖം തിരിച്ചറിയാനുള്ള പ്രോഗ്രാം പ്രത്യേകതരത്തിലുള്ളവരെ പിടുകൂടാൻ ഉപയോഗിക്കുന്നത് ഒരു ഉദാഹരണം മാത്രം. പ്രതിരോധത്തിനു ആക്രമണത്തിനും വേണ്ടി റോബോടുകൾ നിർമ്മിക്കപ്പെടുന്നുണ്ട്. ഇവയ്ക്ക് പലതിനും സ്വയം തീരുമാനാധികാരവും ഉണ്ട്. മനുഷ്യപ്രേരിതമായോ സ്വയം തീരുമാനത്താലോ ഇവ മറ്റ് മനുഷ്യർക്കെതിരെ തിരിയുക എന്ന സാദ്ധ്യത  നിലനിൽക്കുന്നു എന്നത് ഓർമ്മയിരിക്കേണ്ടതാണ്. ദുരധികാരപ്രമത്തതയോ അനുദാര സമൂഹനീതികളൊ ഭരണകൂടത്തിനു ഉണ്ടെങ്കിൽ  ഇവയൊക്കെ പ്രയോഗത്തിൽ വരുത്തുക എന്നത് സാദ്ധ്യമാകുന്നു, അത് ഭയകാരിയുമാണ്. വർഷങ്ങളായുള്ള സമൂഹ സാങ്കേതിക (sociotechnical) ഗവേഷണങ്ങൾ വിരൽ ചൂണ്ടുന്നത് അതിപുരോഗതിയാർജ്ജിച്ച  ഡിജിറ്റൽ സാങ്കേതികവിദ്യ, അത് നിയന്ത്രിക്കപ്പെടുന്നില്ലെങ്കിൽ, അധികാരവും ശക്തിയും കൊള്ളലാഭവും ലാക്കാക്കി പെരുമാറും, അത് മനുഷ്യാവകാശത്തെ റദ്ദ് ചെയ്തുകൊണ്ടായ്‌രിക്കും എന്നാണ്. പക്ഷേ മനുഷ്യവംശത്തെ ഇല്ലാതാക്കും എന്ന പേടി, അതിനെക്കുറിച്ചുള്ള ആലോചനകൾ,  ഒക്കെ ശരിയായ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിയാൻ പര്യാപ്തമാകുന്നു എന്ന അഭിപ്രായം ആണ് ഇപ്പോൾ പ്രബലമായിട്ടുള്ളത്. 

  ഇന്ന് രാജ്യങ്ങൾ തമ്മിൽ കിടമൽസരമാണ് നിർമ്മിതബുദ്ധിയുടെ പുരോഗതിയിൽ ഒന്നാം സ്ഥാനം നേടാൻ. ഇത് ടെക് വ്യവസായികൾക്കും ടെക്നോക്രാറ്റുകൾക്കും നിയന്ത്രണങ്ങളില്ലാതെ സൗകര്യങ്ങളൊരുക്കാൻ വഴിവെയ്ക്കുകയാണ്. ഇപ്പോൾ  ആവശ്യമുള്ളത് ഭരണകൂടങ്ങളും സമൂഹനേതാക്കളും സാമൂഹ്യപാഠവിചക്ഷണരും ജനങ്ങളും ഉൾപ്പെട്ടവരുടെ ഒരു പൊതു സംവാദത്തിനും ചർച്ചയ്ക്കും വഴിയൊരുക്കുക എന്നതാണ്. ടെക് കമ്പനികൾ ഒരോ പുതിയ നിർമ്മിതബുദ്ധി പദ്ധതിയും പുറത്തിറക്കുന്നതിനു മുൻപ് തന്നെ സസൂക്ഷ്മം പരിശോധിച്ച് പരീക്ഷണങ്ങൾ നടത്തിയ ശേഷം മാത്രമെ പൊതുജനത്തിനു സമർപ്പിക്കാവൂ എന്നത്  നിർബ്ബന്ധമാക്കേണ്ടിയിരിക്കുന്നു. AI പദ്ധതികളും പ്രോഗ്രാമുകളും ടൂളുകളുമൊക്കെ നിർമ്മിക്കാൻ വ്യവസായടിസ്ഥാനത്തിൽ നിലവാരം നിശ്ചയിക്കേണ്ടിയിരിക്കുന്നു. ഇത് നടപ്പാക്കാൻ പലേ കമ്മറ്റികൾ വേണ്ടി വരും. സുരക്ഷ ഉറപ്പു വരുത്തിയിട്ടു മാത്രമേ പദ്ധതികൾ പൊതുജനങ്ങൾക്ക് സമർപ്പിക്കാവൂ എന്ന് നിയമങ്ങളും വേണ്ടിയിരിക്കുന്നു. ഈയടുത്തകാലത്ത് യൂറോപ്യൻ പാർലമെൻ്റ്  ‘ AI Act’ എന്നൊരു നിയമം പാസ്സാക്കിയിട്ടുണ്ട്. പലേ നിർമ്മിതബുദ്ധി പദ്ധതികൾക്കും കടിഞ്ഞാണിട്ടുകൊണ്ടു തന്നെ. ഉദാഹരണത്തിനു പൊതു ഇടങ്ങളിൽ  ആൾക്കാരുടെ മുഖങ്ങൾ  മുഖപരിചയനിജപ്പെടുത്തൽ’ (Facial recognition) ഇനു ഉപയോഗിക്കാൻ പാടില്ല എന്ന നിയമത്തിനു. 

    ഇത്തരം നിയമങ്ങൾ നിർമ്മിക്കുന്നതും പരിപാലിക്കുന്നതും ടെക് ഭീമന്മാരോ സാങ്കേതിക വിദഗ്ധരോ മാത്രം ആയിരിക്കരുത്, അവർക്ക് സ്ഥാപിത താൽപ്പര്യങ്ങൾ ഉണ്ടായിരിക്കാം, എന്ന് പൊതുവായി നിർദ്ദേശിക്കപ്പെടുന്നുണ്ട്. സമൂഹത്തിൻ്റെ പലേ തുറയിലുള്ളവർക്കും പങ്കെടൂക്കുവാൻ സൗകര്യം ഒരുക്കേണ്ടതാണ്. ഇപ്പോൾ നിർമ്മിതബുദ്ധി പദ്ധതികളിൽ മേൽക്കൈ നേടിയിരിക്കുന്നത് കൂടുതലായും വെള്ളക്കാരാണ്, അതും ആണുങ്ങൾ, അമേരിക്കയിലും യൂറോപ്പിലും ഉള്ളവർ എന്നത് പരിഗണിക്കേണ്ട വിഷയമാണ്. ഒരു ‘monoculture’ എന്ന് വിളിയ്ക്കാവുന്ന വാതാവരണം.  സുരക്ഷ ലോകത്താകമാനം മനുഷ്യരേയും ബാധിക്കേണ്ടതാണ്,   എല്ലാവരും സ്ത്രീകൾ അടക്കം- AI ബന്ധപ്പെട്ട നിയമനിർമ്മാണത്തിലും സാമൂഹ്യ/രാഷ്ട്രീയ പരിണിതഫലങ്ങൾ വിലയിരുത്തുന്നതിലും പങ്കെടുക്കേണ്ടതുണ്ട്. ലോകത്തെ ഏറ്റവും പ്രസിദ്ധമായ രണ്ട് ശാസ്ത്രമാസികകൾ -നേച്ചർ, സയൻസ് എന്നിവ- ഇക്കാര്യം  ഈയിടെ കൃത്യമായി അവരുടെ ഏഡിറ്റോറിയലിൽ വിദിതമാക്കിയിട്ടുണ്ട്.

 

References

  1. It is time to talk about the known risks of AI. Nature 18:885-886 2023 June
  2. Lazer, S. and Nelson, A. AI safety on whose terms? Science 381: 138  2023 July 
  3. Shadbolt, N. ‘From so simple a beginning”: Species of artificial intelligence.

  Daedalus, The Journal of American Academy of Arts and Science 151:28-42 2022